പട്ടികവർഗ മേഖലയിൽ 25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുമായി കുടുംബശ്രീ പദ്ധതി രൂപരേഖ തയ്യാറാക്കി
സംസ്ഥാനത്ത് പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് വിപുലമായ കർമ പദ്ധതികളുമായി കുടുംബശ്രീ. തനതുഫണ്ടും ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതിയുടെ ഫണ്ടും ഉൾപ്പെടെ 25 കോടി രൂപ ഉപയോഗിച്ച് കുടുംബശ്രീയുടെ വാർഷിക കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മൺവിള അഗ്രികൾച്ചർ ട്രെയിനിങ്ങ് സെന്റ്റിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു.
അയൽക്കൂട്ട രൂപീകരണമാണ് കർമപദ്ധതിയിലെ മുഖ്യ പ്രവർത്തനങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി നിലവിലുളള 6460 അയൽക്കൂട്ടങ്ങൾക്കു പുറമേ പുതിയവയും രൂപീകരിക്കും. നിലവിലുള്ള അയൽക്കൂട്ടങ്ങളെ സ്വയംപര്യാപ്ത അയൽക്കൂട്ടങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം ഊർജിതമാക്കും. പുതുതായി ആരംഭിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 1500 രൂപ വീതം നൽകും.
സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതി രൂപരേഖയിൽ പ്രതേ്യക ഊന്നൽ നൽകുന്നുണ്ട്. കാർഷിക മൃഗസംരക്ഷണ പരമ്പരാഗത തൊഴിൽ മേഖലകളിലടക്കം വരുമാനദായക സംരംഭങ്ങൾ രൂപീകരിക്കും. ഇതിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്കായി നൂറ് മുട്ടക്കോഴി വളർത്തൽ യൂണിറ്റുകൾ തുടങ്ങും. ഒരു യൂണിറ്റ് തുടങ്ങാനായി 20,000 രൂപ വീതം സാമ്പത്തിക സഹായവും കുടുംബശ്രീ നൽകും. ഇതിലൂടെ ഒാരോ അംഗത്തിനും പ്രതിവർഷം 20,000 രൂപയുടെ അധിക വരുമാനം ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൂടാതെ പുതിയ വനിതാ കർഷക സംഘങ്ങളും രൂപീകരിക്കും. പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ ഒാരോ കർഷക സംഘത്തിനും 40,000 രൂപ വീതമാണ് കോർപ്പസ് ഫണ്ട് നൽകുക. ഇതു പ്രകാരം ഈ വർഷം 260 കർഷക സംഘങ്ങൾക്ക് കോർപ്പസ് ഫണ്ട് ലഭ്യമാക്കും. 1500 പുതിയ കർഷകർ കൂടി ഈ വർഷം കൃഷി ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
അട്ടപ്പാടിയിലെ വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഈ വർഷം പ്രീമിയം ബാഗ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. ഇതോടൊപ്പം പരമ്പരാഗത ഉൽപന്നങ്ങൾ, ചെറുധാന്യങ്ങൾ, വനവിഭവങ്ങൾ എന്നിവയ്ക്കും വിപണി ഉറപ്പാക്കും.
ബ്രിഡ്ജ് കോഴ്സ് പുന: സംഘാടനം, ചൈൽഡ് ക്രിയേറ്റിവിറ്റി സെന്റർ രൂപീകരണം തുടങ്ങിയവ ഉൾപ്പെടെ
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള സമഗ്ര പരിപാടികളും ഈ വർഷം നടപ്പാക്കും. ഇംഗ്ളീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്ന കമ്യൂണിക്കോർ പദ്ധതി, പട്ടികവർഗ മേഖലയിലെ കുട്ടികൾ മുഖേനയുള്ള ഹ്രസ്വ ചലച്ചിത്ര നിർമാണ പദ്ധതി "കനസ് ജാഗ 2.0' എന്നിവയ്ക്കായി പ്രതേ്യക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ ട്രൈബൽ ഇന്നവേഷൻ ആൻഡ് എന്റർപ്രൈസസ് എന്ന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
കാര്യശേഷി വികസനത്തിനും മുന്തിയ പരിഗണന നൽകിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി അയൽക്കൂട്ട കുടുംബ സംഗമം, ട്രൈബൽ മേഖലയിലെ ജനപ്രതിനിധികൾ, പ്രമോട്ടർമാർ, സാക്ഷരതാ പ്രേരക്മാർ, ഊരുമൂപ്പൻമാർ തുടങ്ങിയവർക്ക് പരിശീലനം നൽകും. ഇതോടൊപ്പം പഠന യാത്രകൾ, കൗമാരവിദ്യാഭ്യാസ പരിപാടി എന്നിവയും സംഘടിപ്പിക്കും.
കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലാത്ത്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ പ്രീത ജി. നായർ, ദാനിയേൽ ലിബ്നി എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. എല്ലാ ജില്ലകളിൽ നിന്നുമുള്ള അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ, പട്ടികവർഗ ആനിമേറ്റർ കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
- 12 views