വാര്‍ത്തകള്‍

പട്ടികവർഗ മേഖലയിൽ 25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുമായി കുടുംബശ്രീ പദ്ധതി രൂപരേഖ തയ്യാറാക്കി

Posted on Friday, June 20, 2025

സംസ്ഥാനത്ത് പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് വിപുലമായ കർമ പദ്ധതികളുമായി കുടുംബശ്രീ. തനതുഫണ്ടും ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതിയുടെ ഫണ്ടും ഉൾപ്പെടെ 25 കോടി രൂപ ഉപയോഗിച്ച് കുടുംബശ്രീയുടെ വാർഷിക കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മൺവിള അഗ്രികൾച്ചർ ട്രെയിനിങ്ങ് സെന്റ്റിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു.

അയൽക്കൂട്ട രൂപീകരണമാണ് കർമപദ്ധതിയിലെ മുഖ്യ പ്രവർത്തനങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി നിലവിലുളള 6460 അയൽക്കൂട്ടങ്ങൾക്കു പുറമേ പുതിയവയും രൂപീകരിക്കും. നിലവിലുള്ള അയൽക്കൂട്ടങ്ങളെ സ്വയംപര്യാപ്ത അയൽക്കൂട്ടങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം ഊർജിതമാക്കും. പുതുതായി ആരംഭിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 1500 രൂപ വീതം നൽകും.  

സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതി രൂപരേഖയിൽ  പ്രതേ്യക ഊന്നൽ നൽകുന്നുണ്ട്. കാർഷിക മൃഗസംരക്ഷണ പരമ്പരാഗത തൊഴിൽ മേഖലകളിലടക്കം വരുമാനദായക സംരംഭങ്ങൾ രൂപീകരിക്കും. ഇതിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്കായി നൂറ് മുട്ടക്കോഴി വളർത്തൽ യൂണിറ്റുകൾ തുടങ്ങും. ഒരു യൂണിറ്റ് തുടങ്ങാനായി 20,000 രൂപ വീതം സാമ്പത്തിക സഹായവും കുടുംബശ്രീ നൽകും. ഇതിലൂടെ ഒാരോ അംഗത്തിനും പ്രതിവർഷം 20,000 രൂപയുടെ അധിക വരുമാനം ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൂടാതെ പുതിയ വനിതാ കർഷക സംഘങ്ങളും രൂപീകരിക്കും. പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ ഒാരോ കർഷക സംഘത്തിനും 40,000 രൂപ വീതമാണ് കോർപ്പസ് ഫണ്ട് നൽകുക. ഇതു പ്രകാരം ഈ വർഷം 260 കർഷക സംഘങ്ങൾക്ക് കോർപ്പസ് ഫണ്ട് ലഭ്യമാക്കും. 1500 പുതിയ കർഷകർ കൂടി ഈ വർഷം കൃഷി ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

അട്ടപ്പാടിയിലെ വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഈ വർഷം പ്രീമിയം ബാഗ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.  ഇതോടൊപ്പം പരമ്പരാഗത ഉൽപന്നങ്ങൾ, ചെറുധാന്യങ്ങൾ, വനവിഭവങ്ങൾ എന്നിവയ്ക്കും വിപണി ഉറപ്പാക്കും.

 ബ്രിഡ്ജ് കോഴ്സ് പുന: സംഘാടനം, ചൈൽഡ് ക്രിയേറ്റിവിറ്റി സെന്റർ രൂപീകരണം തുടങ്ങിയവ ഉൾപ്പെടെ
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള സമഗ്ര പരിപാടികളും ഈ വർഷം നടപ്പാക്കും.  ഇംഗ്ളീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്ന കമ്യൂണിക്കോർ പദ്ധതി, പട്ടികവർഗ മേഖലയിലെ കുട്ടികൾ മുഖേനയുള്ള ഹ്രസ്വ ചലച്ചിത്ര നിർമാണ പദ്ധതി "കനസ് ജാഗ 2.0' എന്നിവയ്ക്കായി പ്രതേ്യക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ ട്രൈബൽ ഇന്നവേഷൻ ആൻഡ് എന്റർപ്രൈസസ് എന്ന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

കാര്യശേഷി വികസനത്തിനും മുന്തിയ പരിഗണന നൽകിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി അയൽക്കൂട്ട കുടുംബ സംഗമം, ട്രൈബൽ മേഖലയിലെ ജനപ്രതിനിധികൾ, പ്രമോട്ടർമാർ, സാക്ഷരതാ പ്രേരക്മാർ, ഊരുമൂപ്പൻമാർ തുടങ്ങിയവർക്ക് പരിശീലനം നൽകും. ഇതോടൊപ്പം  പഠന യാത്രകൾ, കൗമാരവിദ്യാഭ്യാസ പരിപാടി എന്നിവയും സംഘടിപ്പിക്കും.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലാത്ത്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ പ്രീത ജി. നായർ, ദാനിയേൽ ലിബ്നി എന്നിവർ  ശിൽപശാലയ്ക്ക് നേതൃത്വം നൽകി. എല്ലാ ജില്ലകളിൽ നിന്നുമുള്ള അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ, പട്ടികവർഗ ആനിമേറ്റർ കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.  

Content highlight
Kudumbashree's Annual Action Plan in the Scheduled Tribes Sector; Workshop organized

കുടുംബശ്രീ ബഡ്സ് ഉൽപന്നങ്ങൾ ഒാൺലൈൻ വിപണിയിലേക്ക്: ധാരണാ പത്രം ഒപ്പുവച്ചു

Posted on Wednesday, June 18, 2025

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ  പ്രവർത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് പുതിയ വിപണി സാധ്യതകൾ ഒരുങ്ങുന്നു. ഫലപ്രദമായ വിപണനമാർഗങ്ങളും സംഭരണവും വിതരണവും ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ട് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉൽപന്നങ്ങൾക്ക് ദേശീയതലത്തിൽ വിപണനമാർഗവും സുസ്ഥിര വരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ തന്നെ പോക്കറ്റ് മാർട്ട് ആപ് വഴിയാകും ഉൽപന്ന വിപണനം.    ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വരുമാനലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് സാമ്പത്തിക സ്വാശ്രയത്വം നേടാൻ സഹായിക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അരുൺ എൻ എന്നിവർ ധാരണാപത്രം ഒപ്പു വച്ചു.

നിലവിൽ പേപ്പർ പേന, ബാഗ്, ഫയൽ, കരകൗശല വസ്തുക്കൾ വ്യത്യസ്തങ്ങളായ നിരവധി ഉൽപന്നങ്ങൾ ബഡ്സ് വിദ്യാർത്ഥികൾ നിർമിക്കുന്നുണ്ട്. പ്രാദേശികതലത്തിലും കുടുംബശ്രീയുടെ ആഭിമുഖ്യത്തിലും സംഘടിപ്പിക്കുന്ന വിപണനമേളകൾ, സരസ് മേളകൾ, വിവിധ പരിശീലന പരിപാടികൾ എന്നിവയാണ് പ്രധാന വിപണന മാർഗങ്ങൾ. ധാരണാപത്രം പ്രകാരം അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് മുഖേന ബ്ഡ്സ് വിദ്യാർത്ഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ മൊത്തമായി വാങ്ങും. ഇവ പിന്നീട് കുടുംബശ്രീയുടെ തന്നെ ഒാൺ ലൈൻ വിപണന വേദിയായ പോക്കറ്റ്മാർട്ട് ആപ്പിൽ ഉൾപ്പെടുത്തും.

ആദ്യഘട്ടത്തിൽ ബഡ്സ് വിദ്യാർത്ഥികളുടെ അഞ്ഞൂറോളം ഉൽപന്നങ്ങളാണ് പോക്കറ്റ് മാർട്ട് ആപ്പിൽ ലഭ്യമാക്കുക. ഇതോടൊപ്പം  ഒാൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങൾ  സ്വീകരിച്ചു കൊണ്ട് ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങ്. മാർക്കറ്റിങ്ങ് എന്നിവ വിപുലീകരിക്കും. ഇതുവഴി രാജ്യമൊട്ടാകെയുള്ള വൻകിട കോർപ്പറേറ്റ് കമ്പനികൾ, സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ എന്നിവരിലേക്ക് ഉൽപന്നങ്ങൾ എത്തിക്കാനാകും. നിലവിൽ "ഇതൾ' എന്ന ബ്രാൻഡിൽ ബഡ്സ് ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. ഇവയടക്കം പോക്കറ്റ് മാർട്ട് ആപ്പിൽ എത്തിച്ചുകൊണ്ട് ഉൽപന്ന വിപണനം ഊർജിതമാക്കും.  

വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതല കുടുംബശ്രീക്കാണ്. ഉൽപന്ന നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതോടൊപ്പം ഉൽപന്നങ്ങളുടെ ഗുണനിലവാരവും കുടുംബശ്രീ ഉറപ്പുവരുത്തും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ,  പഞ്ചായത്ത് ഡയറക്ടർ(ഗ്രാമം) ഡോ. ദിനേശൻ ചെറുവത്ത്, അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ രഞ്ജിനി എസ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി രാജൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജിഷ്ണു ഗോപൻ എന്നിവർ പങ്കെടുത്തു.

Content highlight
Kudumbashree Buds products to enter online market: MoU signed

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലോക ക്ഷീരദിനം ആഘോഷിച്ചു

Posted on Monday, June 16, 2025

അവബോധ ക്ലാസ്സുകള്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, മത്സരങ്ങള്‍, വൈവിധ്യമാര്‍ന്ന പാലുത്പന്നങ്ങളുടെ തയാറാക്കല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജൂണ്‍ ഒന്നിലെ ലോക ക്ഷീരദിനം കുടുംബശ്രീ ആഘോഷിച്ചു. ജൂണ്‍ 1 മുതല്‍ 9 വരെയുള്ള ദിനങ്ങളിലായിരുന്നു ജില്ല, സി.ഡി.എസ്, ബ്ലോക്ക്തലങ്ങളിലായി കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.

പാലിന്റെ ശക്തി നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നതായിരുന്നു ഇത്തവണത്തെ ലോക ക്ഷീരദിനത്തിന്റെ ആശയം. പാലിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക, പോഷകാഹാര വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പ്രായമായവര്‍, സമൂഹത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ പാലിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, ക്ഷീരകര്‍ഷകരെ ആദരിക്കുക, ക്ഷീര ഉത്പന്ന യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ക്ഷീരദിനാഘോഷത്തിനുണ്ടായിരുന്നത്.

ജൂണ്‍ രണ്ടിന് സംഘടിപ്പിച്ച ബഡ്സ് സ്ഥാപന പ്രവേശനോത്സവമായി ബന്ധപ്പെട്ട് അതാത് സി.ഡി.എസുകളിലെ മൃഗസംരക്ഷണ വിഭാഗം കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ കുടുംബശ്രീ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ വാങ്ങി, ബഡ്‌സ് സ്ഥാപന പരിശീലനാര്‍ത്ഥികള്‍ക്ക് പാല്‍, പാല്‍പ്പായസം എന്നിവ തയാറാക്കി വിതരണം ചെയ്തത് ഇതില്‍ ഏറെ വ്യത്യസ്തമായ പ്രവര്‍ത്തനമായിരുന്നു.

ക്ഷീര കര്‍ഷകര്‍ക്ക് മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അവബോധ ക്ലാസ്സുകള്‍, ആടുമാടുകള്‍ക്കുള്ള തീറ്റയുടെ സൗജന്യ വിതരണം, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് വേണ്ടി 'ക്ഷീരദിനം' എന്ന പ്രമേയത്തില്‍ ചിത്രരചന മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഫാം സന്ദര്‍ശനം, അംഗണവാടികളില്‍ പാല്‍ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്ക് പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സി.ഡി.എസ്തലത്തില്‍ സംഘടിപ്പിച്ചു. പ്രദേശത്തെ ജനപ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍, പശു സഖിമാര്‍, മൃഗഡോക്ടര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചത്.

മലപ്പുറം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്ഷീരവകുപ്പുമായി സഹകരിച്ച് ജില്ലാതല ക്ഷീരദിനാഘോഷം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ മിഷന്‍ ജൂണ്‍ നാലിന് ജില്ലാതലത്തില്‍ ക്ഷീര കര്‍ഷക സംഗമവും സെമിനാറും നടത്തി. കാസര്‍ഗോഡ് ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ മില്‍മയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് മില്‍മ ഡയറി യൂണിറ്റിലേക്ക് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് എക്‌സ്‌പോഷര്‍ വിസിറ്റ് സംഘടിപ്പിച്ചു. അവര്‍ക്ക് അവബോധ ക്ലാസ്സുകളും നല്‍കി. പാലക്കാട് ജില്ലാ മിഷന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ക്ഷീരോത്സവം പരിപാടി സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് അവബോധ സെഷന്‍, മെഷീനറി എക്‌സ്‌പോ, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവ ഇതിൻ്റെ ഭാഗമായി നടത്തി. ആലപ്പുഴ ജില്ലാ മിഷൻ പാലിൽ നിന്നും മൂല്യവർധിത ഉല്പന്നങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വയനാട് ജില്ലാ മിഷൻ പ്രത്യേക സെമിനാറുകളും ക്വിസ് മത്സരവുമാണ് സംഘടിപ്പിച്ചത്.

Content highlight
Kudumbashree celebrated World Milk Day

മൃഗസംരക്ഷണ മേഖലയിൽ വനിതാകർഷകർക്ക് കൂടുതൽ തൊഴിലവസരം; കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർക്കും ഫീൽഡ് സ്റ്റാഫിനും അവബോധ പരിശീലനം

Posted on Monday, June 16, 2025

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, ഫീൽഡ് സ്റ്റാഫ് എന്നിവർക്ക് വിവിധ സർക്കാർ വകുപ്പുകൾ മുഖേന മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച അവബോധം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മൺവിള അഗ്രികൾച്ചറൽ കോ-ഒാപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിദിന പരിശീലനം നൽകി.

മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകൾ മുഖേന നടപ്പാക്കുന്ന പദ്ധതികൾ, പട്ടികവർഗ വികസന വ്യവസായ വകുപ്പുകൾ,  ശുചിത്വ മിഷൻ, തൊഴിലുറപ്പ് മിഷൻ എന്നിവയുമായുള്ള സംയോജന സാധ്യകൾ സംബന്ധിച്ചുമാണ് അവബോധം നൽകിയത്. ഇതു വഴി കുടുംബശ്രീ കർഷകർക്ക് വൈവിധ്യമാർന്ന ഉപജീവന മാർഗങ്ങൾ കണ്ടെത്താനാകും. സുസ്ഥിര വരുമാന ലഭ്യതയ്ക്കും അവസരമൊരുങ്ങും.

കുടുംബശ്രീ കാർഷിക പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്നത് ജില്ലാ പ്രോഗ്രാം മാനേജർമാർ മുഖേനയാണ്. കൂടാതെ മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സംസ്ഥാനമൊട്ടാകെ 4344 പശുസഖിമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി, ക്ഷീര വികസനം, മൂല്യവർധിത ഉൽപന്ന നിർമാണം, മറ്റു വകുപ്പുകളുമായുള്ള സംയോജന പ്രവർത്തനങ്ങൾ എന്നിവയിൽ അവബോധം ലഭ്യമാക്കിയതു വഴി ഫീൽഡ്തലത്തിൽ മൃഗസംരക്ഷണ പദ്ധതികൾ ഊർജിതമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ജൂൺ 11,12 തീയതികളിലായി സംഘടിപ്പിച്ച പരിപാടിയിൽ 90 പേർ പങ്കെടുത്തു. വെറ്റ്റിനറി സർജൻ ഡോ. മനു രവീന്ദ്രൻ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ(പ്ളാനിങ്ങ്) കോശി കെ. അലക്സ്, പത്തനാപുരം ബ്ളോക്ക് ക്ഷീര വികസന ഒാഫീസർ ബിജു, സീനിയർ ഡയറി എക്സ്റ്റൻഷൻ ഒാഫീസർ ഷിബാന, ഡയറി എക്സ്റ്റൻഷൻ ഒാഫീസർ(ട്രെയിനിങ്ങ്) ശ്രീത, ഫിഷറീസ് എക്സ്റ്റൻഷൻ ഒാഫീസർ നിബിൻ, തൊഴിലുറപ്പ് മിഷൻ ജോയിന്റ് ഡയറക്ടർ രവിരാജ്, ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് അരുൺ ജോയി, ലീഡ് ബാങ്ക് മാനേജർ ജയമോഹൻ, പട്ടികവർഗ വികസന വകുപ്പ് സീനിയർ സൂപ്രണ്ട് ഷിനു എസ്.എസ്, വ്യവസായ വികസന ഒാഫീസർ ഡോ.രാജേഷ് എന്നിവർ ക്ളാസുകൾ നയിച്ചു.

Content highlight
Awareness training for Kudumbashree district program managers and field staff of animal husbandry sector held

സ്മാര്‍ട്ട്ശ്രീ - 150 കുടുംബശ്രീ സംരംഭങ്ങളെ വാനോളമുയര്‍ത്താന്‍ ഇന്‍ക്യുബേറ്റര്‍ പദ്ധതി- തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Posted on Monday, June 9, 2025

വളര്‍ച്ചാ സാധ്യതയുള്ള കുടുംബശ്രീ സംരംഭങ്ങളെ അടുത്തഘട്ടത്തിലേക്ക് വളര്‍ത്തുന്നതിനും അവയെ വിപുലപ്പെടുത്തുന്നതിനും മറ്റ് സംരംഭകര്‍ക്ക് അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടുള്ള 'സ്മാര്‍ട്ട്ശ്രീ' ഇന്‍ക്യുബേറ്റര്‍ പദ്ധതിയുടെ തെരഞ്ഞെടുപ്പ് ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തുടനീളമുള്ള 150 സംരംഭങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ ഈ സംരംഭങ്ങളെ അടുത്തതലത്തിലേക്ക ഉയര്‍ത്താനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 

  വിവിധ കാരണങ്ങളാല്‍ വിപണിയില്‍ വിജയിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഉത്പാദന, സേവന മേഖലകളിലുള്ള സംരംഭങ്ങള്‍ക്കാണ് ഇന്‍ക്യുബേറ്റര്‍ പിന്തുണ നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും നല്‍കുന്ന ഇന്‍ക്യുബേറ്ററായി പ്രവര്‍ത്തിക്കുന്നതിന് ഐ.ഐ.എം.കെ- ലൈവ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് - ലാബോറട്ടറി ഫോര്‍ ഇന്നൊവേഷന്‍ വെഞ്ചറിങ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്)മായി കുടുംബശ്രീ കരാറിലെത്തിയിരുന്നു. ഇത് അനുസരിച്ച് കുടുംബശ്രീയും ഐ.ഐ.എം.കെ-ലൈവും സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് 150 സംരംഭങ്ങളെ ഇപ്പോള്‍ സ്മാര്‍ട്ട്ശ്രീ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഭക്ഷ്യമേഖല, അപ്പാരല്‍, കറി പൗഡര്‍ ഉത്പാദനം, ക്ലീനിങ് & ഹൈജീന്‍, കരകൗശലം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭങ്ങളുണ്ട്. 

 സംരംഭങ്ങള്‍ക്ക് മികച്ച പരിതസ്ഥിതി കെട്ടിപ്പെടുക്കുക, വലിയ വിപണികളുമായി ഇടപഴകുന്നതിനും സാമ്പത്തിക സുസ്ഥിരത നേടുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാപന സാധ്യതകള്‍ക്ക് മാതൃകകള്‍ സൃഷ്ടിക്കുന്നതിനുമുള്ള പിന്തുണയാണ് പദ്ധതി മുഖേന നല്‍കുക. 

  ഐ.ഐ.എം.കെയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ജൂറി അംഗങ്ങളായി കുടുംബശ്രീയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ അനീഷ് കുമാര്‍ എം.എസ്, സുചിത്ര എസ് എന്നിവര്‍ പങ്കെടുത്തു. പ്രൊഫ. ദേവ പ്രസാദ് (ഐ.ഐ.എം.കെ) പ്രൊഫ. അശോക് തോമസ് (ഐ.ഐ.എം.കെ) ലിജോ പി. ജോസ് (സീനിയര്‍ ജനറല്‍ മാനേജര്‍ ഐ.ഐ.എം.കെ -ലൈവ്) മുഹമ്മദ് നിയാസ്. ടി (എം.എസ്.എം.ഇ വിദഗ്ധന്‍), അഭിജിത്ത് (എം.എസ്.എം.ഇ വിദഗ്ധന്‍) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.

Content highlight
'Smartshree'- Incubator Project to take 150 Kudumbashree Enterprises to the next level: Selection completed

കുടുംബശ്രീ താൽപര്യപത്രം ക്ഷണിച്ചു

Posted on Monday, June 9, 2025

കുടുംബശ്രീ ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത്തലത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കൗൺസിലർമാർക്ക് സമഗ്ര കാര്യശേഷി വികസനവുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിനായി പ്രമുഖ സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. പരിശീലന രംഗത്ത് അഞ്ചുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സഹിതം ജൂൺ 16-നകം അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ വെബ്സൈറ്റ്  www.kudumbashree.org/eoi-cc സന്ദർശിക്കുക.

 

Content highlight
Kudumbashree invites expressions of interest

"വിമൻ ഫോർ ട്രീ'-ഹരിത നഗരം ക്യാമ്പയിൻ: മുപ്പതിലേറെ നഗരസഭാ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടു

Posted on Monday, June 9, 2025

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട്  സംഘടിപ്പിക്കുന്ന "വിമൻ ഫോർ ട്രീ'-ഹരിത നഗരം ക്യാമ്പയിന്റെ ഭാഗമായി ഇന്നലെ(5-6-2025) മുപ്പതിലേറെ നഗരസഭകളിൽ വൃക്ഷത്തൈകൾ നട്ടു. തിരുവനന്തപുരത്ത് മേയർ ആര്യാ രാജേന്ദ്രനാണ് വൃക്ഷത്തൈ നട്ടത്. ഒാഗസ്റ്റ് വരെ നീളുന്ന ക്യാമ്പയിനിൽ ബാക്കി നഗരസഭാ പ്രദേശങ്ങളിലും സാധ്യമായ ഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി.
 
സ്ത്രീകളിലൂടെ നഗരഹരിതവൽക്കരണവും ശുചിത്വവുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. നഗരമേഖലയിലെ ജലാശയങ്ങൾ, പാർക്കുകൾ എന്നിവയുടെ സമീപവും വഴിയോരങ്ങളിലുമാണ് പ്രധാനമായും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്. ഇതിനാവശ്യമായ വൃക്ഷത്തൈകൾ കൃഷി വകുപ്പ്, കുടുംബശ്രീ നഴ്സറികൾ, മറ്റു പ്രാദേശിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് ലഭ്യമാക്കുക.

ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ 93 നഗരസഭാ പ്രദേശങ്ങളിലും മരങ്ങൾ നടാനുള്ള സാധ്യതകൾ കണ്ടെത്തിയിരുന്നു. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നഗരമേഖലയിൽ രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ മുഖേനയാണ് ഇതു കണ്ടെത്തിയത്. നഗരസഭകൾ,  റെസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ എന്നിവയുടെ പങ്കാളിത്തവും ഇതിനായി ലഭിച്ചിരുന്നു.
 
വൃക്ഷത്തൈ നടീലും തുടർ പരിപാലനവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി   നഗരമേഖലയിലെ കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പയിനിലൂടെ ഇവർക്ക് മെച്ചപ്പെട്ട ഉപജീവന മാർഗം ലഭ്യമാകുന്നതിന് അവസരമൊരുങ്ങും. കുടുംബശ്രീ പ്ളാന്റ് നഴ്സറികൾ, കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവയെ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി  ബന്ധിപ്പിക്കും. നഗരഹരിതവൽക്കരണ  പ്രവർത്തനങ്ങൾക്ക് അമൃത് മിഷന്റെ സഹകരണവും ഉണ്ടാകും. സുസ്ഥിര നഗര വികസനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നഗരങ്ങളിലെയും പട്ടണങ്ങളിലെയും സ്ത്രീകൾക്ക് മികച്ച ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനും ക്യാമ്പയിൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
 
കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ആസൂത്രണം ചെയ്ത് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് വിമൻ ഫോർ ട്രീ-ഹരിതനഗരം ക്യാമ്പയിൻ. അമൃത് മിഷനുമായി സഹകരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ. സംസ്ഥാന നഗര ഉപജീവന മിഷനുകൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, വനംവകുപ്പ് എന്നിവയുമായി സംയോജിച്ചു കൊണ്ടാണ് ക്യാമ്പയിൻ നടത്തുക.

Content highlight
women for tree campaign starts

കുടുംബശ്രീ വിദ്യാർത്ഥികളിലേക്ക്: കാലിക്കറ്റ് സർവകലാശാലയുടെ സിലബസിൽ ഇടം നേടി കുടുംബശ്രീ സൂക്ഷ്മസംരംഭ പദ്ധതികളുടെ ഇംഗ്ളീഷ് വീഡിയോ

Posted on Monday, June 9, 2025

കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭ പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ കാലിക്കറ്റ് സർവകലാശാലയുടെ സിലബസിൽ ഇടം നേടി. സർവകലാശാല മുഖേന നടത്തുന്ന ജനറൽ ഫൗണ്ടേഷൻ കോഴ്സിന്റെ മൾട്ടി ഡിസിപ്ളിനറി കോഴ്സ്(എം.ഡി.സി)-കോമേഴ്സ് ആൻഡ് മാനേജ്മെന്റ് ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം(സി.യു-എഫ്.യു.ജി.പി) മൂന്നാം സെമസ്റ്റ്റിലെ സിലബസിലാണ് നാലു മിനിട്ട് നാൽപ്പത്തിയൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഇംഗ്ളീഷ് വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്.

2022 നവംബറിൽ കുടുംബശ്രീയുടെ ഔദേ്യാഗിക യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ ആണ് സർവകലാശാല പാഠ്യവിഷയമാക്കിയത്. അയൽക്കൂട്ട വനിതകൾക്ക് സാമ്പത്തിക സ്വാശ്രയത്വം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ വരുമാനദായക സൂക്ഷ്മസംരംഭ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങളാണ് വീഡിയോയിൽ.

 "കേരള സംരംഭകത്വത്തിന്റെ വീക്ഷണങ്ങൾ' എന്ന സിലബസിലെ രണ്ടാമത്തെ മൊഡ്യൂളിലാണ് കുടുംബശ്രീ വീഡിയോ പഠന വിഷയമാകുന്നത്. ഈ മൊഡ്യൂൾ പ്രകാരം കേരളത്തിന്റെ വാണിജ്യ സാമ്പത്തിക മേഖലകളിലെ വികസനം, വിവിധ വികസന പദ്ധതികൾ തുടങ്ങിയവയുടെ വിവിധ വശങ്ങളാണ് പഠിതാക്കൾ  ചർച്ച ചെയ്യുക. വീഡിയോ സംബന്ധിച്ച ചർച്ചകൾക്കായി സിലബിസിൽ മൂന്നു മണിക്കൂർ സമയവും നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ബിസിനസ് മേഖലയെ കൂടുതൽ മനസിലാക്കാൻ വീഡിയോ സഹായകമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.  

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് കുടുംബശ്രീയുടെ സൂക്ഷ്മസംരംഭ പദ്ധതികൾ എങ്ങനെ സഹായകമാകുന്നു എന്നതാണ് പ്രധാനമായും വീഡിയോയിൽ വിശദീകരിക്കുന്നത്.  സൂക്ഷ്മസംരംഭങ്ങളുടെ ആവശ്യകത വിശകലനം ചെയ്യുന്ന രീതികളും ഇതിൽ പറയുന്നു. വനിതകൾക്ക് സംരംഭകത്വവുമായി ബന്ധപ്പെട്ട് നൽകുന്ന വിവിധ പരിശീലനങ്ങൾ, സാമ്പത്തിക സഹായങ്ങൾ, കൂടാതെ അയൽക്കൂട്ട അംഗങ്ങൾക്ക് നൽകുന്ന വിവിധ ഫണ്ടുകൾ, ഇൻഷുറൻസ് പദ്ധതി, ന്യൂട്രിമിക്സ്, ഹരിതകർമസേന, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്സ്, ജനകീയ ഹോട്ടലുകൾ എന്നിവയെ കുറിച്ചെല്ലാം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങൾ സ്ത്രീകൾക്ക് എങ്ങനെ വരുമാനസ്രോതസായി മാറുന്നുവെന്നും അവ പ്രാദേശിക സാമ്പത്തിക വികസനത്തിന് എപ്രകാരം സഹായമാകുന്നുവെന്നും ഇതിലൂടെ വിശദമാക്കുന്നു. ഈ പ്രവർത്തനങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുന്നതെങ്ങനെയെന്നും പറയുന്നു.

നിലവിൽ കേരളത്തിലെയും വിവിധന സംസ്ഥാനങ്ങളിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ കുടുംബശ്രീയിൽ ഇന്റേൺഷിപ് ചെയ്തു വരികയാണ്.  

Content highlight
Kudumbashree's video on Micro Entrepreneurship Programmes included in the syllabus of Calicut University

ഇക്കുറി ഓണസദ്യയൊരുക്കാൻ ആവശ്യമായ പച്ചക്കറികൾ കുടുംബശ്രീ നൽകും: മന്ത്രി എം.ബി രാജേഷ്

Posted on Thursday, June 5, 2025

'ഓണക്കനി' കാർഷിക പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

ഇക്കുറി ഓണത്തിന് സദ്യയൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും കുടുംബശ്രീയൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന "ഒാണക്കനി' കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടുകാൽ പഞ്ചായത്തിലെ മരുതൂർകോണം വാർഡിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

"ഒാണം കുടുംബശ്രീക്കൊപ്പം' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സദ്യയൊരുക്കാൻ ആവശ്യമായ എല്ലാ പച്ചക്കറികളും അച്ചാർ, ചിപ്സ്, പായസം മിക്സ്, കറിപൗഡർ എന്നിവ ഉൾപ്പെടെ ഒാണക്കിറ്റ് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇക്കുറി 25680 ഏക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 6800 ഏക്കറിലായിരുന്നു കൃഷി. നാലിരട്ടി വർധനവാണ് കൃഷിയുടെ വിസ്തൃതിയിൽ ഉണ്ടായത്. കഴിഞ്ഞ വർഷം പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ 7.8 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞിരുന്നു. ഇക്കുറിയും കർഷകർക്ക് കൃഷി ചെയ്യുന്നതിനാവശ്യമായ അത്യുൽപാദന ശേഷിയുള്ള സങ്കര ഇനം പച്ചക്കറിത്തൈകൾ കുടുംബശ്രീ ജൈവിക പ്ളാന്റ് നഴ്സറികൾ മുഖേന തയ്യാറാക്കി നൽകും.  ഹൈബ്രിഡ് വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കുക. ഇതു ലഭ്യമാക്കുന്നതിനായി ഒാരോ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോൾവിങ്ങ് ഫണ്ടായി അനുവദിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും കർഷകർക്ക് നഴ്സറി തയ്യാറാക്കൽ, തൈ ഉൽപാദനം, വിള പരിപാലനം, കീടനിയന്ത്രണം, വിളവെടുപ്പ് എന്നിവയിൽ സാങ്കേതിക പരിശീലനവും നൽകും.  കാർഷിക മേഖലയിൽ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി 184 പുതിയ സാങ്കേതികവിദ്യകൾ വാങ്ങുന്നതിനായി കുടുംബശ്രീ  ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മൂല്യവർധിത ഉൽപന്ന നിർമാണത്തിനാവശ്യമായ സാങ്കേതിക വിദ്യകളാണ് കുടുംബശ്രീ വാങ്ങുന്നത്. അടുത്ത മാർച്ചിനുള്ളിൽ മൂന്നു ഘട്ടങ്ങളിലായി ആയിരം കാർഷിക സംരംഭങ്ങൾ ആരംഭിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാന വർധനവിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇതിനായി വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. കോട്ടുകാൽ സി..ഡി.എസ് അധ്യക്ഷ വിമല കെ കുടുംബശ്രീ മന്ത്രിക്ക് ഉൽപന്നങ്ങൾ സമ്മാനിച്ചു.

കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ കെ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വിനോദ് കോട്ടുകാൽ, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിഷ്ണു പ്രശാന്ത്, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം എം.വി മൻമോഹൻ, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബി സുലോചന, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന വി.ടി,  പ്രവീൺ, ഗീത ജി, അമ്പിളി എ.എസ്, ഗിരിജ ടി, സുരേഷ്, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ ആർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി നന്ദി പറഞ്ഞു.

Content highlight
kudumbashree onakkani project starts

ബഡ്‌സ് പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Wednesday, June 4, 2025

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ കുടുംബശ്രീ നടത്തിവരുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ ഈ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു.

എറണാകുളം വടവുകോട് പുത്തന്‍കുരിശ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ജൂണ്‍ രണ്ടിന്‌ സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ്ജ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വപ്പന്‍, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാര്‍, വടവുകോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രേമലത സി.കെ, കേരള ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, റീജ്യണല്‍ മാനേജര്‍ എ.ജി. രമ്യ കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അനുമോള്‍ കെ.സി നന്ദിയും പറഞ്ഞു. ജില്ലാതല പ്രവേശനോത്സവങ്ങള്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടനം ചെയ്തു.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകളും 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണുള്ളത്. ഇത്തരത്തിലുള്ള 378 ബഡ്സ് സ്ഥാപനങ്ങളിലായി 13,081 പേര്‍ പരിശീലനം നേടിവരുന്നു.

Content highlight
State-Level Entrance Festival of BUDS Institutions held